Christmas Exam


Labour India Info World

Wednesday 26 June 2013

Class X - Malayalam (അടിസ്‌ഥാന പാഠാവലി) Unit-1 :മലയാളം

`ഏതു ഭാഷയിലാണോ ഞാന്‍ ചിന്തിക്കുന്നത്‌ അതാണെന്റെ ഭാഷ. എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ ഏതു ഭാഷയിലാണോ ചിന്തിച്ചിരുന്നത്‌ അതാണെന്റെ ഭാഷയായിത്തീരുന്നത്‌. ഏതു ഭാഷയിലാണോ ഞാന്‍ സ്വപ്‌നം കാണുന്നത്‌, 
അതാണെന്റെ ഭാഷ.'-കുഞ്ഞുണ്ണിമാഷ്‌ 

മാതൃഭാഷാസങ്കല്‌പം
മനുഷ്യന്‍െറ മനുഷ്യത്വം കൂടെക്കൂടെ തെളിയിച്ചുകൊണ്ടിരിക്കാനും സഹജീവികളോട്‌ ആവശ്യമായ ബന്ധം ഊട്ടിയുറപ്പിക്കുവാനും അവനെ സഹായി ക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ്‌ ഭാഷ. അംഗവൈകല്യമൊന്നുമില്ലാത്ത ഏതു ശിശുവും ജനിക്കുന്നത്‌ സ്‌പര്‍ശിച്ചറിയാനും സ്വാദുനോക്കാനും കേള്‍ക്കാനും മണംപിടിക്കാനും കാണാനും മറ്റുമുള്ള സജ്ജീകരണങ്ങളോടെയാണല്ലോ. താന്‍ ഏതു സമൂഹത്തില്‍ ജീവിക്കാന്‍ ഇടയാകുന്നുവോ ആ സമൂഹത്തിന്‍െറ ഭാഷ, വിശേഷിച്ചാരുടേയും സഹായമോ നിര്‍ദ്ദേശമോ ഒന്നുമില്ലാതെ കേട്ടറിഞ്ഞു വശമാക്കാനാവശ്യമായ തയാറെടുപ്പും ശിശുവിനു സ്വന്തമായുണ്ട്‌. അതുകൊണ്ടാ ണ്‌ മാതൃഭാഷ കുട്ടിയെ ആരും പഠിപ്പി ക്കേണ്ടതില്ല എന്ന്‌ ഭാഷാശാസ്‌ത്രജ്ഞര്‍ പറയാറുള്ളത്‌. മാതൃഭാഷ യഥാര്‍ത്ഥത്തിലുള്ള അമ്മയുടെ ഭാഷയായി ക്കൊള്ളണമെന്നില്ല എന്ന വസ്‌തുതയും ഇവിടെ ശ്രദ്ധിക്കണം. കേരളത്തില്‍ മലയാളികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന ശിശുക്കളെ ഉടന്‍തന്നെ വല്ല വിദേശത്തേക്കും മാറ്റിപ്പാര്‍പ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ ആലോചിച്ചുനോക്കുക. വളരുന്നത്‌ ജപ്പാനിലാണെങ്കില്‍ ജാപ്പനീസും റഷ്യയിലാണെങ്കില്‍ റഷ്യനും ഇംഗ്ലണ്ടിലെങ്കില്‍ ഇംഗ്ലീഷും കുഞ്ഞിന്‍െറ മാതൃഭാഷയായിത്തീരുന്നു. മാതൃഭാഷാസമാര്‍ജനത്തില്‍ ശിശുവിനു മാതാവായി വര്‍ത്തിക്കുന്നത്‌ അവന്‍െറ പെറ്റമ്മ മാത്രമല്ല, പോറ്റമ്മയെന്നു കരുതാവുന്ന സമൂഹംകൂടിയാണ്‌. ഭാഷയുടെ സാമൂഹിക ധര്‍മ്മത്തിന്‍െറ പ്രാധാന്യം ഇതില്‍നിന്നു വ്യക്തമാകുന്നു. -ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ 
മലയാളവും മലയാളികളും
എല്ലാത്തരം സാംസ്‌കാരികാഭിവൃദ്ധിയുടെയും അടിത്തറ മാതൃഭാഷയാണ്‌. അടിയുറച്ച മാതൃ ഭാഷാസ്‌നേഹവും മാതൃഭാഷാഭിമാനവുമുള്ള ജനതയ്‌ക്കേ യഥാര്‍ത്ഥ സാംസ്‌കാരികാഭിവൃദ്ധി ലഭിക്കുകയുള്ളൂ. മാതൃഭാഷാസ്‌നേഹത്തിന്‍െറ കാര്യത്തില്‍ പ്രശംസാര്‍ഹമായ പാരമ്പര്യമുള്ളവര്‍തന്നെയാണു കേരളീയര്‍. എന്നാല്‍ ഇന്നോ ഭാരതത്തിലൊരിടത്തും നമ്മെക്കാള്‍ മാതൃഭാഷാസ്‌നേഹം കുറഞ്ഞവര്‍ കാണുമെന്നു തോന്നുന്നില്ല. മാതൃഭാഷയിലെ ഒരക്ഷരംപോലും എഴുതുവാന്‍ അറിയാതെ ഏതു വലിയ ബിരുദവും നേടാന്‍ കഴിയുന്ന ഒരേയൊരു ഭാരതീയ സംസ്‌ഥാനമാണു കേരളം. ഈ ബിരുദധാരികള്‍ക്ക്‌ ഇവിടെ ഉദ്യോഗം ലഭിക്കുന്നതില്‍, മാതൃഭാഷ ഒട്ടും അറിയായ്‌ക തടസ്സമേ അല്ല. എന്നാല്‍ ഇവര്‍ക്കു തമിഴ്‌നാട്ടില്‍ ഉദ്യോഗം കിട്ടി യാല്‍, അതു സ്ഥിരപ്പെടണമെങ്കില്‍ അവിടത്തെ പ്രത്യേക തമിഴ്‌പ്പരീക്ഷ ജയിച്ചിരിക്കണം.
മറ്റെത്ര ഭാഷകളില്‍ പ്രാവീണ്യം നേടിയാലും, ഇതരസംസ്‌ഥാനക്കാരൊന്നും മാതൃഭാഷയെ മറക്കുന്നില്ല. മലയാളികളില്‍ ചിലരാകട്ടെ, അടുത്ത കാലത്ത്‌, അല്‌പം `മുറിയിംഗ്ലീഷ്‌' പറഞ്ഞു തുടങ്ങുമ്പോഴേക്ക്‌ മലയാളത്തെ പുച്ഛിക്കാന്‍ തുടങ്ങുകയായി. അതുമല്ല, തങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കും മലയാളം തീരെ വശമില്ലെന്ന കാര്യം അഭിമാനത്തോടെ എടുത്തുപറയാനും ഇവര്‍ക്കു മടിയില്ല. കുറച്ചുകാലമെങ്കിലും വിദേശത്തു കഴിഞ്ഞവരിലാണ്‌ ഈ ദുശ്ശീലം കൂടുതല്‍ പ്രകടമാകുന്നത്‌. ഇവരെല്ലാമുള്‍പ്പെട്ട മലയാളികളുടെ മലയാളം കൂടുതല്‍ കൂടുതല്‍ വികൃതമായിത്തീരുക സ്വാഭാവികം മാത്രം.
-പന്മന രാമചന്ദ്രന്‍നായര്‍ 

No comments:

Post a Comment